ദില്ലി: കാഴ്ചയെ മറക്കുന്ന രീതിയിൽ ദില്ലിയിൽ ഇന്നും കടുത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെ തണുത്ത കാറ്റിനൊപ്പമാണ് മൂടൽ മഞ്ഞ് പരന്നത്. തലസ്ഥാനത്തെ ഇന്നത്തെ കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസാണ്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും മൂടൽ മഞ്ഞ് ഉണ്ടാകുമെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 3-ന് ദില്ലിയിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.
മൂടൽ മഞ്ഞ് തുടരുന്നതിനാൽ ദില്ലി സർക്കാരും സാമൂഹിക സംഘടനകളും തെരുവോരങ്ങളിൽ കഴിയുന്നവർക്ക് രാത്രികാല ഷെൽറ്ററുകൾ ഒരുക്കി. കൂടാതെ ഷെൽറ്ററിൽ കഴിയുന്ന എല്ലാ ആളുകൾക്കും ബ്ലാങ്കറ്റുകൾ, ഭക്ഷണം, മരുന്ന് എന്നിവയും വിതരണം ചെയ്തു. 20-ഓളം ബെഡുകളാണ് ഒരു ഷെൽട്ടറിൽ ഉള്ളത്.
അതെസമയം കശ്മീരിൽ റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 3.4 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറഞ്ഞു. ജമ്മുവിലെ സോനാമാർഗിൽ കടുത്ത മഞ്ഞുവീഴ്ചയുള്ളതിനാൽ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ റോഡുകളിൽ നിന്ന് മഞ്ഞ് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീരിൽ കടുത്ത മൂടൽ മഞ്ഞ് തുടരുന്നു. ഇത് ജനജീവിതത്തെയും നേരിയ തോതിൽ ബാധിക്കുന്നുണ്ട്.
അതേസമയം ദില്ലിയിലെ വായു ഗുണനിലവാരം ഏറ്റവും മോശം നിലയിലാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. ഇന്നത്തെ വായു നിലവാര സൂചിക 340 ആയി രേഖപ്പെടുത്തി. 0-50 വരെ നല്ലത്, 51-100 തൃപ്തികരം, 101-200 മിതമായത്, 201-300 മോശം, 301-400 വളരെ മോശം, 401-500 രൂക്ഷം എന്നിങ്ങനെയാണ് വായു നിലവാരത്തിന്റെ വിഭാഗങ്ങൾ.