കൊച്ചി: 2012ല്‍ പറവൂരില്‍ വി.ഡി സതീശന് നടത്തിയ വാർത്താസമ്മേളനത്തിൽ തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായ പി. രാജു നല്കിയ കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കുറ്റക്കാരനല്ലെന്ന് കോടതി. എറണാകുളം സ്പെഷല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
വി.ഡി സതീശനെ കൂടാതെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് മാതൃഭൂമി, സായാഹ്ന കൈരളി എന്നീ പത്രങ്ങള്‍ക്കെതിരെയും പരാതി നൽകിയിരുന്നു. വിചാരണവേളയില്‍ ആറ് സാക്ഷികളെ വിസ്തരിച്ചതിനു ശേഷമാണ് കുറ്റക്കാരനല്ലെന്നു കണ്ട് പ്രതിപക്ഷ നേതാവിനെ കോടതി വെറുതെ വിട്ടത്. വി.ഡി സതീശന് വേണ്ടി അഡ്വ. മുഹമ്മദ് സിയാദാണ് ഹാജരായത്.