ന്യൂഡൽഹി: വിമാനക്കമ്പനികൾ അന്താരാഷ്ട്ര യാത്രക്കാരുടെ വിവരങ്ങൾ യാത്ര ആരംഭിക്കുന്നതിന് 24 മണിക്കൂർ മുൻപ് കസ്റ്റംസിന് നിർബന്ധമായും കൈമാറണമെന്ന വ്യവസ്ഥ ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് നിലവിൽ വരും. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽനിന്നും പുറപ്പെടുന്ന അന്താരാഷ്ട്ര സർവീസുകളിലെ യാത്രക്കാരുടെ വിവരങ്ങളാണ് കൈമാറേണ്ടത്. ഈ മാസം 10-നകം ഇന്ത്യയിൽനിന്ന് ഓപ്പറേറ്റുചെയ്യുന്ന എല്ലാവിമാനങ്ങളും നാഷണൽ കസ്റ്റംസ് ടാർഗറ്റിങ് സെന്റർ-പാസഞ്ചർ (എൻ.സി.ടി.സി.-പാക്സ്) സംവിധാനത്തിൽ രജിസ്റ്റർചെയ്യണമെന്ന് നിർദേശിച്ച് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് നിർദേശം നൽകി.
ഫെബ്രുവരി 10 മുതൽ യാത്രക്കാരുടെ വിവരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ശേഖരിക്കും. യാത്രക്കാരുടെ പേര്, പണമടച്ചതിന്റെ വിവരങ്ങൾ, ടിക്കറ്റ് തീയതി, ഒരേ പി.എൻ.ആർ. നമ്പറിൽ യാത്രചെയ്യുന്ന മറ്റുള്ളവരുടെ വിവരങ്ങൾ, ബന്ധപ്പെടാനുള്ള ഫോൺനമ്പർ, ഇ-മെയിൽ, ട്രാവൽ ഏജൻസി വിവരങ്ങൾ, ബാഗേജ് വിവരങ്ങൾ എന്നിവയാണ് വിമാന കമ്പനികൾ കസ്റ്റംസിന് നൽകേണ്ട വിവരങ്ങളിൽ ഉൾപ്പെടുന്നത്.
യാത്രക്കാരുടെ വിവരങ്ങൾ നൽകുന്നതിൽ വിമാനക്കമ്പനികൾ വീഴ്ചവരുത്തിയാൽ പിഴ അടക്കേണ്ടി വരും. 25,000 രൂപമുതൽ 50,000 രൂപവരെയാണ് ഓരോ വീഴ്ചയ്ക്കും പിഴ. വിമാനയാത്രയുടെ സുരക്ഷ വർധിപ്പിക്കുകയും കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുകയും ആണ് ഈ വ്യവസ്ഥയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.