ന്യൂഡല്‍ഹി:വീണ്ടും കുരുക്കിൽപ്പെട്ട് ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അനുമതി നല്കി.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് ഇതരത്തിലൊരു നീക്കം. മദ്യവില്‍പ്പന സ്വകാര്യവത്കരിച്ച ഡല്‍ഹിയിലെ എഎപി സര്‍ക്കാരിന്റെ മദ്യനയമാണ് കേസിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത്. മദ്യക്കമ്പനികളില്‍നിന്ന് കൈക്കൂലി വാങ്ങി എ.എ.പി. നേതാക്കള്‍ അഴിമതി നടത്തിയെന്നാണ് കേസ്. വിവാദമായതോടെ സര്‍ക്കാര്‍ മദ്യനയം പിന്‍വലിച്ചിരുന്നു.
ലെഫ്. ഗവര്‍ണറുടെ ശുപാര്‍ശയില്‍ സി.ബി.ഐ. കേസെടുത്തു, പിന്നാലെ ഇ.ഡി.യും രംഗത്തെത്തി. അരവിന്ദ് കെജ്രിവാള്, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ഇ.ഡി. ആരോപിക്കുന്നു. ഇതിലൂടെ സമാഹരിച്ച പണം ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചെന്നും ആരോപണമുണ്ട്.
കേസില്‍ മാര്‍ച്ച് 21-ന് ഇ.ഡി. കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന കെജ്രിവാളിന് സെപ്റ്റംബറില്‍ ജാമ്യം ലഭിച്ചു. പിന്നീട് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജി വച്ചു.