കൊച്ചി: വിവാഹസമ്മാനമായി കിട്ടിയ സ്വർണം ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് പണയം വയ്ക്കുന്നത് വിശ്വാസവഞ്ചനയാണെന്ന് വ്യക്തമാക്കി ഹൈക്കോടതി.ഭാര്യ ലോക്കറില്‍ സൂക്ഷിക്കാനായി നല്കിയ 50 പവൻ സ്വർണം സ്വന്തം ആവശ്യത്തിനായി ബാങ്കില്‍ പണയംവച്ച കാസർകോട് സ്വദേശിയുടെ ശിക്ഷ കോടതി ശരിവച്ചു.സ്വർണം ബാങ്കില്‍ പണയം വച്ചതിനുശേഷം ലോക്കറില്‍ വച്ചതായുള്ള വ്യാജ രേഖകള്‍ ഇയാള്‍ ഭാര്യയെ കാണിക്കുകയും ചെയ്തിരുന്നു. പിന്നീട് ഭാര്യ സ്വർണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് പണയപ്പെടുത്തിയതായി അറിയുന്നത്.
തുടർന്ന് ഭർത്താവിനെതിരെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്രിമിനല്‍ വിശ്വാസവഞ്ചനയ്ക്കാണ് കാസർകോടുകാരനെതിരെ ശിക്ഷ വിധിച്ചത്. ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. കാസർകോട് മജിസ്ട്രേറ്റ് കോടതിക്കെതിരെ നല്കിയ അപ്പീലിലാണ് ഉത്തരവ്.