വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. മൃതദേഹവശിഷ്ടങ്ങൾ കണ്ടെടുത്ത സൂചിപ്പാറ പരപ്പൻപാറ മേഖലകളിൽ ആയിരിക്കും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും അടങ്ങുന്ന സംഘം പ്രധാനമായും തിരച്ചിൽ നടത്തുക. അഞ്ച് സെക്ടറുകൾ തിരിച്ചാണ് ഇന്ന് തിരച്ചിൽ നടക്കുക. വിവിധ സേന രാവിലെ 7 മണിക്ക് മുണ്ടേരി ഫാം ഏരിയയിൽ നിന്നും ആരംഭിക്കും. ഇന്നലെ ജനകീയ തിരച്ചിലിൽ കുറേയേറെ സാധനസാമഗ്രികൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
രേഖകൾ നഷ്ടമായവർക്കുള്ള വീണ്ടെടുക്കൽ ക്യാമ്പ് ഇന്ന് നടക്കും. മൃതദേഹവശിഷ്ടങ്ങളും, മൃതദേഹങ്ങളും ഇപ്പോഴും ലഭിക്കുന്നതുകൊണ്ട് തെരച്ചിൽ ഉടൻ അവസാനിപ്പിക്കില്ലെന്നാണ് മന്ത്രിമാർ നൽകുന്ന സൂചന. ചാലിയാർ മുഴുവൻ വിശദ പരിശോധന നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെ തിരച്ചിൽ നടക്കുക. ജനകീയ തിരച്ചിൽ നാട്ടുകാർ നല്ല നിലയിൽ സഹായിച്ചു. ജനങ്ങളുടെ ആശയം ആണ് ജനകീയ തിരച്ചിലെന്നും വൈകാരിക ബന്ധം ജനകീയ തിരച്ചിലിന് ഉണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.