ന്യൂഡൽഹി: നൈപുണിവികസനത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജൻസിയായ മെഴ്സർ-മെറ്റ്ലിന്റെ പഠനറിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം രാജ്യത്തെ ബിരുദധാരികളിൽ തൊഴിലെടുക്കുന്നവർ 42.6 ശതമാനം മാത്രം. ഇന്ത്യയിലെ 31 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ 2700 കാംപസുകളിലായി 10 ലക്ഷം പേരിൽനിന്നാണ് വിവരശേഖരണം നടത്തിയത്.
സാങ്കേതികേതര മേഖലയിലെ നൈപുണിശേഷിയുടെ അഭാവമാണ് തൊഴിലെടുക്കുന്നവരുടെ എണ്ണം കുറയാൻ കാരണമെന്ന് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. മറ്റുമേഖലകളേക്കാൾ തൊഴിൽ ലഭ്യത കൂടുതൽ ഉള്ളത് സാങ്കേതികമേഖലയിലാണ്. ഇന്ത്യാസ് ഗ്രാജ്വേറ്റ് സ്കിൽ ഇൻഡക്സ്-2025 എന്നപേരിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ബിരുദധാരികളിലെ തൊഴിൽലഭ്യത ഏറ്റവുംകൂടുതൽ ഡൽഹിയിലാണ്, 53.4 ശതമാനം. 51.1 ശതമാനംവീതമുള്ള ഹിമാചൽപ്രദേശും പഞ്ചാബുമാണ് തൊട്ടുപിന്നാലെ.
സാങ്കേതികേതര മേഖലകളായ അനലിസ്റ്റ്, ഹ്യൂമൻ റിസോഴ്സസ്, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയവയിൽ ഇന്ത്യൻ ബിരുദധാരികളിലെ തൊഴിൽപ്രാതിനിധ്യം 2024-ൽ 43.5 ശതമാനം ആണ്. 2023-ൽ 48.3 ശതമാനം ആയിരുന്നു. സാങ്കേതികമേഖലയിലെ തൊഴിൽപ്രാതിനിധ്യം 2023-ൽ 41.3 ശതമാനമായിരുന്നത് 2024-ൽ 42 ശതമാനമായി വർധിച്ചു. നിർമിതബുദ്ധി, മെഷീൻ ലേണിങ് എന്നിവയിൽ ബിരുദധാരികൾ കൂടുതൽ ശേഷികൈവരിച്ചതിനാൽ ഈമേഖലയിൽ തൊഴിൽപ്രാതിനിധ്യം 46.1 ശതമാനമായി ഉയർന്നു.
ഏറ്റവും കുറവ് തൊഴിൽപ്രാതിനിധ്യം പ്രകടമാകുന്നത് ഡേറ്റാ സയന്റിസ്റ്റ്, ബാക്ക് എൻഡ് ഡിവലപ്പർ തസ്തികകളിലാണ്. 39.8 ശതമാനംമാത്രം. സാങ്കേതികേതര മേഖലയിൽ ആന്ധ്രാപ്രദേശ് ഏഴാംസ്ഥാനത്താണ്. സോഫ്റ്റ് സ്കിൽ മേഖലയിൽ ബിരുദധാരികളിലെ തൊഴിൽപ്രാതിനിധ്യം ഉയർന്നതോതിലാണ്. കമ്യൂണിക്കേഷൻ-55.1 ശതമാനം, ക്രിട്ടിക്കൽ തിങ്കിങ്-54.6 ശതമാനം, നേതൃശേഷി-54.2 ശതമാനം എന്നിങ്ങനെയാണ്.