ഇന്ത്യൻ പാർലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെ 23-ാം വാര്‍ഷികമാണ് ഇന്ന്. 2001 ലെ ഈ ദിവസമാണ് പാര്‍ലമെന്റ് മന്ദിരത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. നമ്മുടെ ധീരരായ സൈനികര്‍ അക്രമികള്‍ക്ക് ഉചിതമായ മറുപടി നല്കി. ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ രാജ്യത്തെയാകെ നടുക്കിയ ഇത്തരമൊരു സംഭവം മുമ്പെങ്ങും ഉണ്ടായിട്ടില്ല. ഈ ആക്രമണത്തില്‍ ഒമ്പത് പേര് കൊല്ലപ്പെടുകയും സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ച് തീവ്രവാദികളെ സുരക്ഷാസേന വധിക്കുകയും ചെയ്തു. ലഷ്കര്‍-ഇ-തൊയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയത്. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ആക്രമണത്തെ ‘രാജ്യത്തോടുള്ള വെല്ലുവിളി’ എന്ന് വിശേഷിപ്പിച്ചു. അതിനുശേഷം ഇന്ത്യ പാകിസ്ഥാനുമായി യുദ്ധത്തിന് ഏകദേശം തയ്യാറായി. പാര്‍ലമെന്റ് ആക്രമണം നടക്കുമ്പോള്‍ ആഭ്യന്തര മന്ത്രി ലാല്‍ കൃഷ്ണ അദ്വാനി, പ്രമോദ് മഹാജന് തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കള്‍ സഭയില്‍ ഉണ്ടായിരുന്നു.ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തിലും ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ചത് ആയിരുന്നു പാർലമെന്റ് ആക്രമണം. സഭയ്ക്കുള്ളിൽ വലിയ തോതിലുള്ള വാഗ്വാദങ്ങൾ നടക്കുമ്പോൾ ആയിരുന്നു പുറത്ത് ആക്രമണം നടന്നത്.
ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 13ന് പാര്‍ലമെന്റില്‍ ബഹളമുണ്ടായി. ഇതേത്തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവച്ചു. അതേ സമയം പാര്‍ലമെന്റിന് പുറത്ത് ഗേറ്റില്‍ ബഹളമുണ്ടായി. പാര്‍ലമെന്റില്‍ നിയോഗിക്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഉപരാഷ്ട്രപതി കൃഷ്ണകാന്ത് പാര്‍ലമെന്റ് വിടാന്‍ പോകുന്നുവെന്ന സന്ദേശം ലഭിച്ചു. 11-ാം നമ്പര്‍ ഗേറ്റിന് മുന്നില്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന്റെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇതിനിടെ ഒരു വെള്ള അംബാസഡര്‍ കാര്‍ ഗേറ്റ് നമ്പര്‍ 11-ലേക്ക് നീങ്ങിത്തുടങ്ങി. കാറിന്റെ വേഗത പതിയെ വര്‍ധിച്ചുകൊണ്ടിരുന്നു.പെട്ടെന്ന് ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തില്‍ കാര്‍ ഇടിച്ചു കേറി. ഇതിന് ശേഷം കാര്‍ ഡ്രൈവര്‍ ഗേറ്റ് നമ്പര്‍ 9 ലേക്ക് കാര്‍ കൊണ്ടുപോകാന്‍ തുടങ്ങി. ഇത് കണ്ട സെക്യൂരിറ്റി ഗാര്‍ഡ് ജെപി യാദവ് എല്ലാ ഗേറ്റുകളും അടയ്ക്കാന്‍ സന്ദേശം അയച്ചു. ഇതിനിടെ കാര്‍ സൈഡിലെ കല്ലുകളില്‍ ഇടിച്ച് നിന്നു. കാറിലുണ്ടായിരുന്ന 5 പേര് ഇറങ്ങി വെടിയുതിര്‍ക്കാന്‍ തുടങ്ങി. ഇതിനിടെ എഎസ്ഐ ജീത്രം ഒരു ഭീകരനു നേരെ വെടിയുതിര്‍ത്തു. ഇന്ത്യന്‍ സൈനികരും ഭീകരരും നേര്‍ക്കുനേര്‍ വെടിയുതിര്‍ത്തു. 30 മിനിറ്റോളം നീണ്ടുനിന്ന വെടിവയ്പ്പിന് ഒടുവില്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് വച്ചു തന്നെ എല്ലാ ഭീകരരെയും സുരക്ഷാസേന വധിക്കുകയായിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് നാല് തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് അഫ്സല്, ഷൗക്കത്ത് ഹുസൈന്, അഫ്സാന്, പ്രൊഫസര്‍ സയ്യിദ് അബ്ദുള്‍ റഹ്മാന് ഗീലാനി എന്നിവരായിരുന്നു അവര്‍. ഗീലാനിയെയും അഫ്സാനെയും സുപ്രീം കോടതി വെറുതെവിട്ടെങ്കിലും അഫ്സല് ഗുരുവിന്റെ വധശിക്ഷ ശരിവെക്കുകയും ഷൗക്കത്ത് ഹുസൈന്റെ വധശിക്ഷ 10 വര്‍ഷത്തെ തടവായി കുറയ്ക്കുകയും ചെയ്തു. നീണ്ട കോടതി കേസിന് ശേഷം 2013 ഫെബ്രുവരി 9 ന് തീഹാര്‍ ജയിലില്‍ അഫ്സല് ഗുരുവിനെ തൂക്കിലേറ്റി. ഈ ഭീകരര്‍ക്ക് പാക്കിസ്ഥാനില്‍ ഒരു ശിക്ഷയും ഉണ്ടായിരുന്നില്ല. ഇന്നും നിരവധി തീവ്രവാദ സംഘടനകള്‍ അവിടെ സജീവമാണ്. അന്താരാഷ്ട്ര വേദികളിലും ഇക്കാര്യം പലതവണ തെളിയിക്കപ്പെട്ടിട്ടുണ്ട്. ലഷ്കര്‍-ഇ-തൊയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകള്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ താവളമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഗസ്റ്റില്‍ ജെയ്ഷും ലഷ്കറും അഫ്ഗാനിസ്ഥാനില്‍ 11 പരിശീലന ക്യാമ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് നടത്തുന്ന എല്ലാ ഭീകരവാദ ശ്രമങ്ങളും ഇന്ത്യന്‍ സൈനികര്‍ അവരുടെ ധൈര്യവും ധീരതയും കൊണ്ട് എല്ലായ്പ്പോഴും പരാജയപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും രാജ്യത്തിന്റെ അതിർത്തികൾ ഭീകര അതിക്രമങ്ങളെ തടയുവാൻ സദാസജ്ജമാണ്.