മുൻ എം.എൽഎ കെ വി കുഞ്ഞിരാമൻ അടക്കം സിപിഎം നേതാക്കൾ ഉൾപ്പെട്ട പെരിയ ഇരട്ടക്കൊലപാതകക്കേസിൽ കൊച്ചി സിബിഐ കോടതി ഈ മാസം 28 ന് വിധി പറയും .സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി വിധി പറയുന്നത്. കേസിൽ 24 പ്രതികളാണുള്ളത് .
2019 ഫെബ്രുവരി 17നാണ് കാസർകോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. 14 പേരെയാണ് ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് പ്രതി ചേർത്തത് . ഇതിൽ 11 പേരെ അറസ്റ്റുചെയ്തു. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐയാണ് പത്തുപേരെക്കൂടി പ്രതി ചേർത്തത്.സംഭവത്തിനുപിന്നിലെ ഗൂഡാലോചനയിലാണ് സിബിഐ അന്വേഷണം കേന്ദ്രീകരിച്ചത് . അങ്ങനെയാണ് ഉദുമ മുൻ എം എൽ എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വി കുഞ്ഞിരാമൻ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ,സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ ബാലകൃഷ്ണൻ , ഭാസ്കരൻ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി. കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്.