തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളിലെ രാസലഹരി ഉപയോക്താക്കളായ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. ജീവനക്കാര്‍ക്കിടയില്‍ പരിശോധന നടത്തി പിടിക്കപ്പെടുന്നവരെ പിരിച്ചുവിടാനുള്ള പദ്ധതിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ പൊലീസും സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളും തയാറെടുക്കുന്നു. ജീവനക്കാരുടെ രക്തം – മുടി എന്നിവയുടെ പരിശോധനയിലൂടെ രാസലഹരി ഉപയോഗം തിരിച്ചറിഞ്ഞ് നടപടിയെടുക്കാനാണ് തീരുമാനം. ഈ പദ്ധതിയോട് ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും സമ്മതമറിയിച്ചെന്ന് ദക്ഷിണമേഖല ഐജി എസ്.ശ്യാംസുന്ദര്‍ പറഞ്ഞു.
സംസ്ഥാനത്ത് രാസലഹരി ഉപയോഗിക്കുന്ന യുവാക്കളില്‍ 70 ശതമാനവും മെച്ചപ്പെട്ട ശമ്പളത്തോടെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇത് നിയന്ത്രിക്കാനായാല്‍ സംസ്ഥാനം നേരിടുന്ന രാസലഹരി ഭീഷണിക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാനാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. അതിനായാണ് സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ചൂഷണം തടയാനുള്ള ‘പോഷ് ആക്ടിന്റെ’ മാതൃകയില്‍ ലഹരി ഉപയോഗം തടയാനായി പ്രത്യേക നയം തയാറാക്കുന്നത്. ഘട്ടംഘട്ടമായി ആയിരിക്കും പദ്ധതി നടപ്പാക്കുന്നത്. ഒരു തവണ രാസലഹരി ഉപയോഗിച്ചാല്‍ മൂന്ന് മാസം കഴിഞ്ഞു നടത്തുന്ന പരിശോധനയില്‍ പോലും ഇതിന്റെ തെളിവുകള്‍ കണ്ടെത്താനാകും എന്നത് പദ്ധതിയുടെ നടത്തിപ്പിന് കരുത്താകും.