ക്രിസ്മസ് ചോദ്യപേപ്പർ ചോർത്തി നൽകിയ സംഭവത്തിൽ അറസ്റ്റിലായ പ്യൂൺ അബ്ദു നാസറിനെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. മലപ്പുറം മേൽമുറി മഅദിൻ ഹയർ സെക്കണ്ടറി സ്കൂളിലെ പ്യൂൺ ജോലിയിൽ നിന്നാണ് അബ്ദു നാസറിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. കുറ്റം ചെയ്തിട്ടുള്ളവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ഇതിനായി എല്ലാ പിന്തുണയും നൽകുമെന്നും സ്കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കി.
ചോദ്യപേപ്പറുകൾ ഫോട്ടോയെടുത്ത് എം എസ് സൊല്യൂഷൻസിന് അയച്ചു നൽകുകയായിരുന്നു അബ്ദു നാസർ. പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വൺ പരീക്ഷയുടെ കണക്ക് എന്നീ ചോദ്യപേപ്പറുകൾ ആണ് ചോർത്തിയത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ചോർത്തിയിരുന്നെങ്കിലും പ്രതിഷേധം ശക്തമായതോടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടില്ല.
വിഷയത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും സ്കൂൾ അധികൃതർ പരീക്ഷ പേപ്പർ സൂക്ഷിക്കണമായിരുന്നുവെന്നും ക്രൈം ബ്രാഞ്ച് എസ് പി കെ കെ മൊയ്തീൻകുട്ടി പറഞ്ഞു. കേസിൽ എം എസ് സൊല്യൂഷൻസിലെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവർ അറസ്റ്റിലായിരുന്നു. മുഖ്യപ്രതിയായ എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.