പാലക്കാട്: 14 കാരനുമായി നാടുവിട്ട 35 കാരിക്കെതിരെ പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു. കുതിരപ്പാറ സ്വദേശിയായ 35 കാരിയായവീട്ടമ്മ, 11 വയസുള്ള മകന്റെ, സുഹൃത്തിൻ്റെ ജേഷ്ഠനായ 14കാരനെയും കൂട്ടിയാണ് ഇന്നലെ നാടുവിട്ടത്. തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം കുട്ടി തനിക്കൊപ്പം വന്നതാണെന്നും യുവതി പൊലീസിനോട് പറഞ്ഞത്. എറണാകുളത്ത് വച്ചാണ് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്.
അതെസമയം സംഭവത്തിൽ പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കേസെടുത്ത പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്സോ നിയമപ്രകാരവും വിവിധ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇന്നലെ തന്നെ വൈദ്യ പരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ 14 ദിവസത്തേക്ക് വിട്ടയച്ചു.
കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്. ഇന്നലെ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് കുട്ടി ഏറെനേരമായി വീട്ടിലെത്താത്തതിൽ തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് കുട്ടി വീട്ടമ്മയ്ക്കൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. പിന്നാലെ ആലത്തൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയെയും കുട്ടിയെയും എറണാകുളത്ത് കണ്ടെത്തിയത്. ഭർത്താവുമായി അകന്ന് കഴിയുന്ന യുവതിക്ക് 11 വയസുള്ള മകനുണ്ട്.