കൊച്ചി: ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയെ സ്വീകരിച്ച് ജന്മനാട്. ലബനനിലെ സ്ഥാനാരോഹണ ചടങ്ങുകൾക്കുശേഷം ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായെ വിശ്വാസി സമൂഹം സ്വീകരിച്ചു. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ പുത്തൻകുരിശിലെ പാത്രിയർക്കാ സെന്ററിൽ എത്തിയിരിക്കുകയാണ്.
നിരവധി വാഹനങ്ങളുടെയും ആളുകളുടെയും അകമ്പടിയോടെയാണ് ബാവായെ പാത്രിയർക്കാ സെന്ററിലേക്ക് ആനയിക്കുന്നത്. പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറിങ്കൽ ധൂപ പ്രാർഥനയ്ക്കു ശേഷം സ്ഥാനാരോഹണ ശുശ്രൂഷ നടക്കും.
മലങ്കരയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഏബ്രഹാം മാർ സേവേറിയോസ് മുഖ്യ കാർമികത്വം വഹിക്കും. പാത്രിയർക്കീസ് ബാവായുടെ പ്രതിനിധിയായി എത്തുന്ന ബെയ്റൂട്ട് ആർച്ച് ബിഷപ് മാർ ഡാനിയൽ ക്ലീമീസ്, ഹോംസ് ആർച്ച് ബിഷപ് മാർ തിമോത്തിയോസ് മത്താ അൽ ഖൂറി, ആലപ്പോ ആർച്ച് ബിഷപ് മാർ ബൗട്രസ് അൽ കിസിസ് എന്നിവരും സഭയിലെ മെത്രാപ്പൊലീത്തമാരും സഹ കാർമികരാകും. വൈകിട്ട് 5നു നടക്കുന്ന അനുമോദന സമ്മേളനത്തിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും വിവിധ മത മേലധ്യക്ഷന്മാരും പങ്കെടുക്കും.