തിരുവനന്തപുരം: ചുമതലയേറ്റ ആദ്യദിനം തന്നെ സർക്കാരിന്റെ നീക്കം തടഞ്ഞ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗവർണറുടെ സുരക്ഷാവലയത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പകരം പുതിയ ആളുകളെ വച്ച സർക്കാർ തീരുമാനമാണ് ഗവർണർ തിരുത്തിയത്.
ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനു വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കി പകരം സർക്കാരിന് വേണ്ടപ്പെട്ടവരെ നിയോഗിക്കാനുള്ള സർക്കാർ നീക്കമാണ് ഗവർണർ ഇല്ലാതാക്കിയത്. ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥർ തന്നെയാണ് ഗവർണറെ ഇക്കാര്യം അറിയിച്ചതെന്നാണ് വിവരം. തുടർന്ന് ഇതിന് പിന്നിലെ കാര്യത്തെപ്പറ്റി ചോദിച്ചറിയുകയും ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിനെ രാജ്ഭവനിലേക്കു വിളിച്ചു വരുത്തുകയും ചെയ്തു. ഗവർണറുടെ ആവശ്യം അദ്ദേഹം അപ്പോൾത്തന്നെ അംഗീകരിച്ചു.