മൂലമറ്റം: ഗുണ്ടാനേതാവ് ഇരുമാപ്ര സാജൻ സാമുവലിനെ (47) കൊലപ്പെടുത്തി പായയിൽ പൊതിഞ്ഞ് തേക്കിൻകൂപ്പിലെ കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ 8 പേർ പ്രതികൾ. 7 പേർ പിടിയിലായി. എട്ടാം പ്രതി അറക്കുളം കാവുംപടി സ്വദേശി വിഷ്ണു ജയൻ ഒളിവിലാണ്.
മൂലമറ്റം സ്വദേശികളായ താഴ്വാരം കോളനി പെരിയത്തുപറമ്പിൽ അഖിൽ രാജു (24), മണപ്പാടി അതുപ്പള്ളിയിൽ ഷാരോൺ ബേബി (22), മണപ്പാടി വട്ടമലയിൽ രാഹുൽ ജയൻ (26), അറക്കുളം കാവുംപടി കാവനാൽ പുരയിടത്തിൽ പ്രിൻസ് രാജേഷ് (24), പുത്തൻപുരയിൽ അശ്വിൻ കണ്ണൻ (23), പുത്തേട് കണ്ണിക്കൽ അരീപ്ലാക്കൽ ഷിജു ജോൺസൺ (29), ഇലപ്പള്ളി ചെന്നാപ്പാറ പുഴങ്കരയിൽ മനോജ് രമണൻ (33) എന്നിവരാണ് പിടിയിലായത്.
ജനുവരി 30ന് ആണു കൊലപാതകം നടന്നതെന്നു പൊലീസ് പറഞ്ഞു. മേച്ചാലിൽ പെയ്ന്റിങ് ജോലിക്കെത്തിയ പ്രതികൾ, ഇവിടെ എത്തിയ സാജനുമായി വാക്കുതർക്കം ഉണ്ടായി. സാജന്റെ വായിൽ തുണി തിരുകി കമ്പിവടികൊണ്ട് മർദിച്ചാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. പിന്നീട് പായയിൽ പൊതിഞ്ഞ മൃതദേഹം തേക്കിൻകൂപ്പിൽ ഉപേക്ഷിക്കുകയായിരുന്നു. കുഴിച്ചിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇടതുകൈ ഉയർന്ന നിലയിലായിരുന്നു. പ്രതികൾ ഈ കൈ വെട്ടിമാറ്റി സമീപം ഉപേക്ഷിച്ചെന്നും പൊലീസ് പറഞ്ഞു. ലഹരി, മോഷണ കേസുകളിൽ പ്രതികളാണ് അറസ്റ്റിലായവർ.