കൊൽക്കത്ത: മൃതദേഹം ഒളിപ്പിച്ച ട്രോളി ബാഗ് ഗംഗാ നദിയിലേക്ക് വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകൾ പോലീസ് പിടിയിൽ. കൊൽക്കത്തയ്ക്കു സമീപം കുമാർതുലിയിൽ ചൊവ്വാഴ്ച രാവിലെ 7.30-നാണ് സംഭവം. ഒരു ട്രോളി ബാഗ് രണ്ട് സ്ത്രീകൾ ചേർന്ന് കാറിൽനിന്ന് ഇറക്കുന്നത് സമീപത്തെ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു.ബാഗ് ഉയർത്തി നദിയിലേക്ക് ഉപേക്ഷിക്കാനായി ഇവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ സമീപത്ത് യോഗ അഭ്യസിച്ചിരുന്നവരും നാട്ടുകാരും ഇവരുടെ അടുത്തേക്ക് എത്തി.
ബാഗിനുള്ളിൽ എന്താണെന്ന ചോദ്യത്തിന് നായയുടെ ജഡമാണെന്നായിരുന്നു ആദ്യം മറുപടി. വീണ്ടും നാട്ടുകാർ ചോദിച്ചപ്പോൾ, ഭർത്താവിന്റെ സഹോദരിയുടെ മൃതദേഹമാണിതെന്നും യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഇവർ നാട്ടുകാരോട് പറഞ്ഞു.
എന്നാൽ ഇതൊന്നും നാട്ടുകാർ വിശ്വസിച്ചില്ല, തുടർന്ന് ബാഗ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇത് ഇരുവരും തടഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതോടെ പോലീസ് സംഭവസ്ഥലത്തേക്ക് എത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ രക്തത്തിൽ കുളിച്ചനിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.തുടർന്ന് ഇരുവരേയും അറസ്റ്റുചെയ്യുകയായിരുന്നു. വിശദമായ അന്വേഷണത്തിൽ, ഫാൽഗുനി ഘോഷും ഇവരുടെ മാതാവ് ആരതി ഘോഷുമാണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞു. ഫാൽഗുനിയുടെ ഭർത്താവിന്റെ ബന്ധുവായ സുമിതാ ഘോഷിന്റെ മൃതദേഹമാണ് ബാഗിലുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.