കോഴിക്കോട്: ഒന്നാം ക്ലാസ്സിലേക്ക് പ്രവേശന പരീക്ഷയോ അഭിമുഖമോ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ പ്രേവേശനത്തിനായി ടൈം ടേബിളും സർക്കുലറും ഇറക്കും. ഇത് ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്നും കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ നിലവാരം വർധിപ്പിക്കാൻ സംസ്ഥാനം സമഗ്ര വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി നടപ്പാക്കും.
കേന്ദ്ര സർക്കാരിന്റെ നയം പോലെ വിദ്യാർത്ഥികളെ തോൽപ്പിക്കുകയല്ല ലക്ഷ്യമെന്നും ശിവൻകുട്ടി വ്യക്തമാക്കി. കൂടാതെ സബ്ജക്ട് മിനിമം ഇത്തവണ എട്ടാം ക്ലാസിൽ നടപ്പാക്കും. അടുത്ത വർഷം ഒൻപതാം ക്ലാസിലും പിന്നീട് പത്താം ക്ലാസിലും നടപ്പാക്കും. റാഗ്ഗിങ്ങിനെതിരെ ശക്തമായ നടപടി സ്വീകരിക്കും എല്ലാ സ്കൂളുകളിലും റാഗ്ഗിങ്ങ് വിരുദ്ധ സെല്ലുകൾ നടപ്പാക്കും. അംഗീകാരമില്ലാത്ത സ്കൂളുകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. മാനദണ്ഡം പാലിക്കാത്തവർക്ക് അനുമതി നൽകില്ലയെന്നും ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരത്തെ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ കുറ്റക്കാർക്കെതിരെ നടപടിയെടുത്തിട്ടുണ്ട് കൂടാതെ വിദ്യാർത്ഥി ഫ്ളാറ്റിൽനിന്നും ചാടി മരിച്ച സംഭവത്തിലും നടപടിയെടുത്തുവെന്നും മന്ത്രി പറഞ്ഞു.