കൊൽക്കത്ത: വഖഫ് ഭേദഗതി ബിൽ ബംഗാളിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂൽ കോൺഗ്രസ് ഭരിക്കുന്നിടത്തോളം കാലം അനുവദിക്കില്ലെന്ന് മമത പറഞ്ഞു. മുർഷിദാബാദ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു പ്രതികരണം.
ഓർക്കുക, പലരും എതിർക്കുന്ന നിയമം ഞങ്ങൾ ഉണ്ടാക്കിയതല്ല, കേന്ദ്രസർക്കാരാണ് അതിനുത്തരവാദി. ബില്ലിൽ ടിഎംസി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്, പശ്ചിമബംഗാളിൽ ഇത് നടപ്പാക്കില്ല. വഖഫ് ഭേദഗതി ബില്ലിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങളെ സർക്കാർ നേരിടുമെന്നും ചില രാഷ്ട്രീയ കക്ഷികൾ അവരുടെ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നു എന്നും മമത പറഞ്ഞു.
കലാപത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരെ ഞങ്ങൾ നിയമ നടപടി സ്വീകരിക്കും. മതമെന്നാൽ മനുഷ്യത്വം, നാഗരികത, ഐക്യം എന്നിവയാണെന്ന് ഞാൻ കരുതുന്നു. സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു എന്നും മമത പറഞ്ഞു.