തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിയ്ക്ക് സഹപാഠിയുടെ അച്ഛന്റെ ക്രൂരമർദനം. നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് പികെ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ക്ലാസ് ലീഡറായ വിദ്യാർത്ഥി ക്ലാസിൽ ബഹളം വെച്ച വിദ്യാർത്ഥിയുടെ പേര് ബോർഡിൽ എഴുതിയ സംഭവത്തെ തുടർന്നുണ്ടായ വിരോധമാണ് മർദനത്തിൽ കലാശിച്ചത്.
ഈ മാസം 6 ന് സംഭവിച്ച മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. കാരക്കോണം മെഡിക്കൽ കോളേജിൽ പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിൽ തുടരുകയാണ്. സഹപാഠിയുടെ പിതാവിനെതിരെ പൊലീസ് എഫ്ഐആർ ഇട്ടിട്ടുണ്ട്. എട്ടാം ക്ലാസിലെ ക്ലാസ് ലീഡറാണ് മർദ്ദനമേറ്റ ലിജിൻ. മർദിച്ച വ്യക്തിയുടെ മകന്റെ പേരും ലിജിൻ ബോർഡിലെഴുതിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് കാഞ്ഞിരംകുളം ജംഗ്ഷനിൽ വെച്ച് കെഎസ് ഇബി ഉദ്യോഗസ്ഥൻ കൂടിയായ വ്യക്തി ലിജിനെ മർദ്ദിച്ചത്.
കുട്ടിയുടെ കവിളത്തും തുടയിലും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കവിളത്തടിക്കുകയും വാരിയെല്ലിന് കുത്തുകയും കാലു കൊണ്ട് മർദ്ദിക്കുകയും ചെയ്തു. നെയ്യാറ്റിൻകര ആശുപത്രിയിലും പിന്നീട് കാരക്കോണം മെഡിക്കൽ കോളേജിലും ലിജിൻ ചികിത്സ തേടിയിട്ടുണ്ട്. ആശുപത്രിയിൽ നിന്നും ഇന്നലെയാണ് കുട്ടി ഡിസ്ചാർജ് ആയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.