മുനമ്പം സമരസമിതിയിലെ 50 പേര് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഷാളിട്ട് പ്രവര്‍ത്തകരെ സ്വീകരിച്ചു. എല്ലാവരുടെയും പ്രാർത്ഥന ഫലം കണ്ടെന്നും കേരളത്തിന്റെ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ദിവസമാണ് ഇന്നെന്നും വഖഫ് ഭേദഗതി നിയമം പാസായതിൽ അഭിമാനം ഉണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുനമ്പത്തെ അവഗണിച്ചവർക്കുള്ള മറുപടിയാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ചായിരുന്നു ആഘോഷം. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും, ബിജെപി നേതാവ് എസ് സുരേഷടക്കമുള്ള നേതാക്കളും മുനമ്പത്തെത്തി. റവന്യു അവകാശം കിട്ടുന്നത് വരെ കൂടെ ഉണ്ടാവും. വാക്ക് കൊടുത്താൽ നടപ്പാക്കിയിരിക്കും. നരേന്ദ്ര മോദിയെ കണ്ട് നന്ദി പറയണമെന്ന് മുനമ്പം സമരക്കാർ ആവശ്യപ്പെട്ടു. അവസരം ഒരുക്കുമെന്ന് രാജീവ് ചന്ദ്ര ശേഖർ മറുപടി നൽകി. റവന്യൂ അധികാരങ്ങൾ പുന:സ്ഥാപിക്കുന്നത് വരെ സമരം നടത്തുമെന്ന് സമരക്കാർ അറിയിച്ചു.