ദില്ലി: കർഷക സമരവേദിയിൽ വീണ്ടും വിഷം കഴിച്ച് കർഷകൻ ആത്മഹത്യ ചെയ്തു. തരൺ താരൺ സ്വദേശി രേഷം സിംഗാണ് (54) ശംഭു അതിർത്തിയിൽ ആത്മഹത്യ ചെയ്തത്. മോദി സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. അതെസമയം പ്രധാനമന്ത്രി കർഷകരുടെ ആവശ്യങ്ങൾ കേൾക്കുന്നില്ലെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രേഷം സിംഗ് പറഞ്ഞിരുന്നു. കേന്ദ്ര – സംസ്ഥാന സർക്കാറുകളെ ഉണർത്താൻ ജീവത്യാഗം ചെയ്യേണ്ട സാഹചര്യമാണെന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. പാട്യാല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രേഷം സിംഗ് മരിച്ചത്.സർക്കാർ സഹായധനം പ്രഖ്യാപിക്കുന്നതു വരെ സംസ്കാര ചടങ്ങുകൾ ഉണ്ടാകില്ലെന്ന് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു. കഴിഞ്ഞ ഡിസംബർ 18 ന് മറ്റൊരു കർഷകനും സമാനരീതിയിൽ വിഷംകഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.