ഭോപ്പാൽ: ആദായനികുതി വകുപ്പും ലോകായുക്ത പൊലീസും നടത്തിയ പ്രത്യേക റെയ്ഡുകളിൽ കോടിക്കണക്കിന് രൂപയുടെ സ്വർണവും പണവും പിടിച്ചെടുത്തു. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ഇന്നോവ കാറും അതിൽ നിന്ന് 40 കോടിയിലധികം വിലവരുന്ന 52 കിലോ സ്വർണ ബിസ്ക്കറ്റുകളും 10 കോടി രൂപയുടെ നോട്ടുകെട്ടുകളുമാണ് പിടിച്ചെടുത്തത്.വനപാതയിലൂടെ സ്വർണം കടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് നഗരത്തിന്റെ മെൻഡോറി വനമേഖലയിൽ പരിശോധന നടത്തിയത്. ഇതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തുന്നത്. 30ലധികം പൊലീസ് വാഹനങ്ങളിൽ നൂറിലധികം പൊലീസുകാർ എത്തിയാണ് കള്ളക്കടത്ത് തടയാനുള്ള പരിശോധന നടത്തിയത്. പിടിക്കപ്പെടുമെന്നായപ്പോൾ കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് പൊലീസിന്റെ നിഗമനം. സ്വർണം സൂക്ഷിച്ചത് രണ്ട് ബാഗുകളിലായാണ്. കവറിൽ കെട്ടുകളായി സൂക്ഷിച്ച നിലയിലായിരുന്നു പണം. ആർടിഒ ഓഫീസിലെ മുൻ കോൺസ്റ്റബിളായ സൗരഭ് ശർമ്മയുടെ അസോസിയേറ്റ് ആയിരുന്ന ഗ്വാളിയോറിൽ താമസിക്കുന്ന ചേതൻ ഗൗറിന്റേതാണ് കാറെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശര്‍മ്മയടക്കമുള്ള ബിൽഡര്‍മാര്‍ക്കെതിരെ നിലവിൽ അന്വേഷണം നടന്നുവരികയാണ്. പിടിച്ചെടുത്ത പണവും സ്വര്‍ണവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. അതെ സമയം ഇവയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.ലോകായുക്ത സംഘം കഴിഞ്ഞ ദിവസമാണ് ഭോപ്പാലിലെ അരേര കോളനിയിലുള്ള ശർമ്മയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഒരു കോടിയിലധികം പണവും അരക്കിലോ സ്വർണവും വജ്രവും വെള്ളിയും സ്വത്ത് രേഖകളും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഭോപ്പാലിൽ മാരത്തോൺ സെർച്ച് ഓപ്പറേഷനുകളാണ് നടക്കുന്നത്. അതെ സമയം പ്രമുഖ ബിൽഡർമാരെ ലക്ഷ്യമിട്ടാണ് പരിശോധനകൾ പുരോഗമിക്കുന്നത്.