കല്പറ്റ : ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ വിവിധ സ്റ്റേഷന് പരിധികളില്‍ പ്രവര്‍ത്തിക്കുന്ന മസാജ്, സ്പാ കേന്ദ്രങ്ങളില്‍ പരിശോധന. സാജ് സെന്ററുകളോ, സ്പാ കേന്ദ്രങ്ങളോ പ്രവര്‍ത്തിക്കുന്നതിന് കേരളാ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് രജിസ്ട്രേഷന് ആന്‍ഡ് റെഗുലേഷന് ആക്ട് 2018 പ്രകാരം രജിസ്റ്റർ ചെയ്ത ലൈസന്‍സ് നിര്‍ബന്ധമാണ്. ഇത്തരത്തിൽ രേഖകളില്ലാത്ത 37 സ്ഥാപന നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്കി.
ഏഴ് ദിവസത്തിനുള്ളില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാൻ ഉടമകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവരുടെ അനുമതി പത്രങ്ങളും കൈവശമുണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
പല കേന്ദ്രങ്ങളിലും വിദഗ്ദ്ധ പരിശീലനം നേടിയവരുടെ അഭാവവും കണ്ടെത്തി. ടൂറിസത്തിന്റെ മറവില്‍ ആയുര്‍വേദ മസാജ് എന്ന പേരില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന അനധികൃത സ്പാകള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി.