നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡൽഹിയിൽ സജീവ ചർച്ചകൾ. ആരാകും അടുത്ത ഡൽഹി മുഖ്യമന്ത്രി? ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി ഇന്നും ചർച്ച നടത്തും. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വെർമ, ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, വനിതാ നേതാവായ ശിഖാ റായ് എന്നീ പേരുകളും ചർച്ചയിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ നേതാക്കൾ ഇക്കാര്യത്തിൽ പ്രതികരിച്ചത് ദേശീയ നേതൃത്വത്തിന്റെ തീരുമാനം എന്താണോ അത് അന്തിമ തീരുമാനം എന്നാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനത്തിന് മുൻപ് ഡൽഹിയിൽ ഒരു തീരുമാനം ഉണ്ടായേക്കും.
എന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നരേന്ദ്ര മോദിയും അമിത് ഷായും ജെ പി നദ്ധയും ചർച്ചകൾ നടത്തി. പർവേഷ് വെർമ മാത്രമല്ല മുഖ്യമന്ത്രി പരിഗണനയിലെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. എന്നാൽ സത്യപ്രതിജ്ഞ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിന് ശേഷമായിരിക്കും.
തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിൽ പാർട്ടി ദേശീയ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ സഖ്യത്തിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. സഖ്യകക്ഷികളുടെ വോട്ട് തട്ടിയെടുക്കാൻ കോൺഗ്രസ് ശ്രമിച്ചു എന്നും കോൺഗ്രസിനൊപ്പം കൂടിയവരെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായിട്ടുള്ളതെന്നും ബിജെപിയുടെ വോട്ട് കൈക്കലാക്കാൻ ആരെക്കൊണ്ടും സാധിക്കില്ലെന്നും അത് കോൺഗ്രസ് തിരിച്ചറിഞ്ഞെന്നും മോദി പറഞ്ഞു. മാത്രമല്ല കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും അർബൻ നക്സുകളുടെ ഭാഷയാണെന്നും രാജ്യവിരുദ്ധതയാണ് പ്രചരിപ്പിക്കുന്നതെന്നും മോദി വിമർശിച്ചു. അതുപോലെതന്നെ തെരഞ്ഞെടുപ്പുകളിൽ പൂജ്യം സീറ്റ് നേടുന്നതിൽ കോൺഗ്രസ് ഡബിൾ ഹാട്രിക് നേടിയെന്നും പരാജയത്തിന്റെ ഗോൾഡ് മെഡൽ അണിഞ്ഞാണ് കോൺഗ്രസ് നേതാക്കൾ നടക്കുന്നതെന്നും മോദി പരിഹസിച്ചു.
ജനങ്ങളുടെ വിധി അംഗീകരിക്കുന്നു എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വിനയപൂർവ്വം സ്വീകരിക്കുന്നു. ജനങ്ങളുടെ അവകാശങ്ങൾക്കും പുരോഗതിക്കും വേണ്ടിയുള്ള അവകാശ പോരാട്ടങ്ങളിൽ ഇനിയും നിലകൊള്ളും. അതുപോലെ കോൺഗ്രസ് പ്രവർത്തകരുടെ സമർപ്പണത്തിന് നന്ദിയെന്നും രാഹുൽ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.