ന്യൂഡൽഹി: ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്തത് ഉത്സവങ്ങൾ തടസ്സപ്പെടാതിരിക്കാനാണെന്ന് സുപ്രീംകോടതി. മൂന്നുമീറ്റര്‍ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിർദേശം നൽകുമെന്നും സുപ്രീംകോടതി ചോദിച്ചു.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലെ നടപടികള്‍ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി പരിശോധിക്കണമെന്ന ആവശ്യം അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസ്സമ്മതിച്ചു. ആന എഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് വിധി പ്രസ്താവിച്ച ഹൈക്കോടതി ബെഞ്ചിനെതിരെ പൂര പ്രേമിസംഘം എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
2012-ലെ നാട്ടാന പരിപാലന ചട്ടത്തില്‍ വ്യവസ്ഥചെയ്യാത്ത നിയന്ത്രണങ്ങള്‍ ആനയെഴുന്നള്ളിപ്പിന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതിനാലാണ് തങ്ങള്‍ ആ ഉത്തരവ് സ്റ്റേ ചെയ്തത്. എന്നാല്‍, ഈ കേസ് നിലവില്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ അടിയന്തരമായി ഏതെങ്കിലും വിഷയത്തില്‍ ഇടപെടല്‍ ആവശ്യമെങ്കില്‍ പൂരപ്രേമികളുടെ സംഘടനയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.