കൊച്ചി: മാവേലി എക്സ്പ്രസ് ട്രെയിനിൽ വച്ച് യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് വകുപ്പിലെ ലൈബ്രറി അസിസ്റ്റന്റ് തിരുവനന്തപുരം കാഞ്ഞിരംകുളം ബഥേൽ ഭവനിൽ വി.അജികുമാറിനെ (54) സസ്പെൻഡ് ചെയ്തു. രണ്ടുമാസത്തിനു ശേഷമാണ് നടപടി. മുൻകാല പ്രാബല്യത്തോടെ 2024 ഡിസംബർ 2 മുതൽ സസ്പെൻഡു ചെയ്തതായിട്ടാണ് ഈ മാസം 3ന് സർവകലാശാല ഇറക്കിയ ഉത്തരവിൽ പറയുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് രാത്രി 10.30ന് മാവേലി എക്സ്പ്രസിൽ ഹരിപ്പാടിനും അമ്പലപ്പുഴയ്ക്കും ഇടയിൽ ജനറൽ കംപാർട്മെന്റിൽ യാത്ര ചെയ്ത യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം കുസാറ്റ് ജീവനക്കാരന്റെ ഭാഗത്തുനിന്നും ഗുരുതരമായ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും സ്വഭാവ ദൂഷ്യം ആണെന്നും ന്യായീകരിക്കാൻ കഴിയില്ലെന്നും കാണിച്ച് അച്ചടക്ക നടപടി സ്വീകരിക്കണമെന്നും റെയിൽവേ പൊലീസ് സൂപ്രണ്ട് കുസാറ്റ് റജിസ്ട്രാറെ അറിയിച്ചിരുന്നു.
വി.അജികുമാറിനെ അറസ്റ്റ് ചെയ്തതിന്റെയും കോടതി റിമാൻഡ് ചെയ്തതിന്റെയും രേഖകളും റെയിൽവേ പൊലീസ് കൈമാറിയിരുന്നു. എന്നാൽ കസ്റ്റഡി കാലാവധി സംബന്ധിച്ചു വ്യക്തതയില്ലെന്നു കാണിച്ചു അജികുമാറിനെതിരായ നടപടികൾ സർവകലാശാല നീട്ടിക്കൊണ്ടുപോയി.