ലണ്ടന്‍: ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നറിന് വിലക്ക്. ഫെബ്രുവരി ഒമ്പത് മുതല്‍ മെയ് നാല് വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ മെയ് 19-ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ താരത്തിന് കളിക്കാനായേക്കും. കഴിഞ്ഞ മാസം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിലെ ജേതാവായിരുന്നു യാനിക് സിന്നര്‍.
ഫിസിയോ തെറാപ്പിസ്റ്റിന്റെ നിര്‍ദേശപ്രകാരമാണ് നിരോധിക്കപ്പെട്ട ക്ലോസ്റ്റബോള്‍ ഉള്‍പ്പെട്ട മരുന്ന് ഉപയോഗിച്ചതെന്ന് സിന്നര്‍ വിശദീകരണം നല്‍കിയിരുന്നു. ഈ വിശദീകരണം അംഗീകരിച്ച ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) കടുത്ത നടപടികള്‍ എടുത്തിരുന്നില്ല. കായികകോടതിയില്‍ താരം മന:പൂര്‍വ്വം ചതിപ്രയോഗം നടത്തിയില്ലെന്ന് വ്യക്തമാക്കിയെങ്കിലും ഉത്തരവാദിത്തത്തില്‍ നിന്ന് കളിക്കാരന് മാറിനില്‍ക്കാനാകില്ലെന്നും വാഡ നിലപാടെടുത്തു. താരം നടപടി അംഗീകരിച്ച് കേസ് ഒത്തുതീര്‍പ്പിലെത്താമെന്ന് അറിയിച്ചതോടെയാണ് മൂന്ന് മാസത്തേക്ക് വിലക്ക് നൽകിയിരിക്കുന്നത്.