ന്യുഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിയറ്റ്നാം യാത്രയെ വിമര്‍ശിച്ച് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്ത്. മന്മോഹന് സിങ്ങിന്റെ വിയോഗത്താൽ രാജ്യം ദുഃഖിക്കുമ്പോഴും പുതുവര്‍ഷം ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി വിയറ്റ്നാമിലേക്ക് പറന്നു എന്ന് അമിത് മാളവ്യ എക്സിൽ കുറിച്ചു. സിഖുകളെ ഗാന്ധിമാരും കോണ്‍ഗ്രസുകാരും വെറുക്കുന്നുവെന്നും ഇന്ദിര ഗാന്ധി ദര്‍ബാര്‍ സാഹിബിനെ അവഹേളിച്ച കാര്യം മറക്കരുതെന്നും മാളവ്യ ചൂണ്ടികാണിക്കുന്നു.
എന്നാൽ ബി.ജെ.പി വിഷയം വഴിതിരിച്ചുവിടുകയാണെന്നും മന്‍മോഹന്‍സിങ്ങിന്റെ സംസ്കാര ചടങ്ങുകള്‍ മോശമായി കൈകാര്യം ചെയ്ത ബി.ജെ.പിയുടെ കെടുകാര്യസ്ഥത മറച്ചുവെയ്ക്കാനാണ് പുതിയ വിവാദമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മന്മോഹന് സിങ്ങിന്റെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ചാണ് അസ്ഥി നിമജ്ജനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് നേരത്തേ പറഞ്ഞിരുന്നു.കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മാണിക്കം ടാഗോറും ഈ വിഷയത്തില്‍ എക്സില്‍ പോസ്റ്റ് പങ്കുവെച്ചു. യമുന തീരത്ത് മന്മോഹന് സിങ്ങിന്റെ ശവസംസ്കാരത്തിന് സ്ഥലം നിഷേധിച്ചതും അദ്ദേഹത്തിന്റെ കുടുംബത്തെ മാറ്റിനിര്‍ത്തിയതും ലജ്ജാകരമാണെന്ന് പോസ്റ്റില്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ സ്വകാര്യയാത്ര ബി.ജെ.പി.ക്ക് എങ്ങനെയാണ് പ്രശ്നമാവുന്നതെന്നും പുതുവര്‍ഷത്തിലെങ്കിലും നന്നാവണമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയും കഴിഞ്ഞ ദിവസം ആരോപണവുമായി രംഗത്തെത്തിയിരുന്നു. മന്മോഹന് സിങ്ങിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ആരേയും അവിടെ കണ്ടില്ലെന്നായിരുന്നു ആരോപണം.
എന്നാൽ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം മുതിര്‍ന്ന നേതാവായ സോണിയ ഗാന്ധിയും എം.പി പ്രിയങ്ക ഗാന്ധിയും മന്‍മോഹന്‍സിങ്ങിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പവന് ഖേര പറഞ്ഞു. സംസ്കാര ചടങ്ങുകള്‍ക്കിടെ കുടുംബത്തിന് യാതൊരുവിധ സ്വകാര്യതയും ലഭിച്ചിരുന്നില്ലെന്നും പല കുടുംബാംഗങ്ങള്‍ക്കും ചിതയൊരുക്കിയ സ്ഥലത്ത് പോലും എത്താനായിരുന്നില്ലെന്ന് കുടുംബാംഗങ്ങളുമായുള്ള സംഭാഷണത്തില്‍ മനസ്സിലായെന്നും അക്കാരണത്താലാണ് ഫൂല് ചുനാന, ചിതാഭസ്മം നിമജ്ജനം ചെയ്യല്‍ തുടങ്ങിയ, കുടുംബത്തിന് ഏറെ പ്രയാസകരമായി ചടങ്ങുകളില്‍ നിന്ന് മാറി നില്‍ക്കാനും അവര്‍ക്ക് സ്വകാര്യത നല്‍കാനും തീരുമാനിച്ചതെന്നുമാണ് ഖേര പറഞ്ഞത്.