മുംബെെ: ബോളിവുഡ് നടനും നിർമാതാവുമായ മനോജ് കുമാർ (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. സംവിധായകന് അശോക് പണ്ഡിറ്റ് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.
ദേശസ്നേഹത്തെക്കുറിച്ച് പറയുന്ന സിനിമകൾ സംവിധായം ചെയ്തും അഭിനയിച്ചുമാണ് മനോജ് കുമാര്‍ പ്രശസ്തനായത്. ഈ ജനപ്രീതി അദ്ദേഹത്തിന് ‘ഭാരത് കുമാർ’ എന്ന പേരും നേടികൊടുത്തിരുന്നു. തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റർ, സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ദേശീയ ചലച്ചിത്ര പുരസ്കാരവും ഏഴ് ഫിലിംഫെയർ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 1992ൽ പത്മശ്രീയും 2015ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും നൽകി ഇന്ത്യാ ഗവൺമെൻ്റ് അദ്ദേഹത്തെ ആദരിച്ചു.