കണ്ണൂർ: കേന്ദ്രസർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബജറ്റ് അവഗണനയിൽ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഈ വിമർശനം.കണ്ണൂരിൽ സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ ജോർജ് കുര്യൻ്റെ പേരെടുത്ത് പറയാതെ വികടന്യായങ്ങൾ പറയുന്നെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കേരളത്തെ അവഗണിക്കുന്നതിൽ വലിയ പ്രതിഷേധം രേഖപ്പെടുത്തേണ്ടതുണ്ട്. ഒരു സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ് നിഷേധിക്കുന്നത്. ഒട്ടേറെ കാര്യങ്ങൾ കേരളം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ എല്ലാത്തിലും പൂർണ അവഗണനയാണ് നേരിടുന്നത്. എയിംസ് ഇതുവരെ കേരളത്തിന് നൽകിയില്ല. വിഴിഞ്ഞം തുറമുഖത്തിന് ഒരു സഹായവും ലഭിച്ചില്ല. കൂടാതെ വയനാടിൻ്റെ കാര്യത്തിലും യാതൊരു പ്രഖ്യാപനവും നടത്തിയില്ല. കേന്ദ്രത്തിന്റെ നിലപാട് കേരളത്തോട് എന്തുമാകാമെന്നാണ്. വന്യജീവി സംഘർഷം ഇല്ലാതാക്കാനുള്ള സഹായം ചോദിച്ചിട്ടും കേട്ട ഭാവമില്ല. സംസ്ഥാനത്തിന്റെ ഭാഗമാകേണ്ടവർ വികടന്യായങ്ങൾ പറയുന്നു. എന്തും പറയാമെന്നാണോയെന്നും അദ്ദേഹം ചോദിച്ചു.