ബെംഗളൂരു: ബസ് നിരക്ക് 15 ശതമാനം വർധിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇന്ധന വിലയിലെ വർദ്ധനവും ജീവനക്കാരുടെ പ്രതിഫല ചെലവ് വർദ്ധിക്കുന്നതും ഉൾപ്പെടെ, പ്രവർത്തനച്ചെലവിലെ ഗണ്യമായ വർധനവ് കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി), ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി), നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻഡബ്ല്യുകെആർടിസി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി) എന്നീ നാല് സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ ബസ് നിരക്ക് പരിഷ്കരിക്കാനാണ് മന്ത്രിസഭ ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്. ജനുവരി 5 മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2015 ജനുവരി 10 ന് ഡീസൽ വില ലിറ്ററിന് 60.90 രൂപയായിരുന്നപ്പോഴാണ് സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ ബസ് ചാർജുകൾ അവസാനമായി കൂട്ടിയതെന്നും പാട്ടീൽ പറഞ്ഞു.10 വർഷം മുമ്പ് നാല് കോർപ്പറേഷനുകളുടെ പ്രതിദിന ഡീസൽ ഉപഭോഗം 9.16 കോടി രൂപയായിരുന്നു. എന്നാൽ ഇപ്പോൾ 13.21 കോടി രൂപയായി വർദ്ധിച്ചു. ഈ നാല് കോർപ്പറേഷനുകളിലെയും ജീവനക്കാർക്കുള്ള ചെലവ് പ്രതിദിനം 12.95 കോടി രൂപയും എന്നാൽ ഇപ്പോൾ പ്രതിദിനം 18.36 കോടി രൂപയുമായി. അതേസമയം, സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ‘ശക്തി’ ഗ്യാരണ്ടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് 15 ശതമാനം വർദ്ധനവിന് ശേഷവും കർണാടകയിൽ ബസ് ചാർജ് കുറവാണെന്നും അദ്ദേഹം പറഞ്ഞു.