ചെന്നൈ: കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവത്തിൽ ഒരു മലയാളി ഉൾപ്പടെ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. സ്വകാര്യ മാലിന്യ സംസ്കരണ കമ്പനി സൂപ്പർവൈസറായ കണ്ണൂർ സ്വദേശി നിതിൻ ജോർജാണ് അറസ്റ്റിലായത്. മാലിന്യം കൊണ്ടുവന്ന ലോറിയുടെ ഉടമ ചെല്ലത്തുറൈയും അറസ്റ്റിലായിട്ടുണ്ട്. നേരത്തെ തിരുനെൽവേലി സ്വദേശികളായ രണ്ട് ഏജന്റുമാർ അറസ്റ്റിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നതായി നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. തിരുനെൽവേലിയിലെ ജലാശയങ്ങളിലും ജനവാസമേഖലയ്ക്ക് പുറത്തുള്ള ഇടങ്ങളിലുമാണ് തിരുവനന്തപുരത്തെ പ്രധാന ആശുപത്രികളിലെ മാലിന്യം തള്ളുന്നത്. ആശുപത്രികളിൽ ഉപയോഗിച്ച സിറിഞ്ചുകൾ, മാസ്ക്, മരുന്നുകുപ്പികൾ, കയ്യുറകൾ, എന്നിവയ്ക്കൊപ്പം രോഗികളുടെ ഭക്ഷണക്രമത്തിന്റെയും ആശുപത്രികളിൽ നൽകുന്ന സമ്മതപത്രത്തിന്റെയും രേഖകളും ഉപേക്ഷിച്ച കൂട്ടത്തിലുണ്ട്. രോഗികളുടെ ചികിത്സാ വിവരങ്ങളും ഇങ്ങനെ ഉപേക്ഷിക്കുന്ന രേഖകളിൽ ഉണ്ടെന്ന് തിരുനെൽവേലിയിലെ പരിസ്ഥിതി പ്രവർത്തകർ വ്യക്തമാക്കി. തിരുനെൽവേലിയിലെ പേപ്പർ മില്ലുകളിൽ നിന്ന് കേരളത്തിലേക്ക് പോകുന്ന ലോറികൾ തിരികെ പോകുമ്പോഴാണ് മെഡിക്കൽ മാലിന്യങ്ങൾ കടത്തുന്നത് എന്നാണ് നാട്ടുകാരുടെ പരാതി.