തിരുവനന്തപുരം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എ വി റസലിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സൗമ്യനായ സംഘാടകനായ റസലിന്റെ വിയോഗം കോട്ടയത്തെ പാർട്ടിക്കും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ് സംഭവിച്ചതെന്നും കോട്ടയം ജില്ലയിൽ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ അടിത്തറ വിപുലപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് റസലിന്റെ ആകസ്മിക വിയോഗമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അടുത്തിടെയാണ് സിപിഎം കോട്ടയം ജില്ലാ സമ്മേളനം റസലിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. യുവജന രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ നേതാവായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ പ്രക്ഷോഭ സമരങ്ങളിലെ മുന്നണി പോരാളിയും, പൊലീസിന്റെ ക്രൂരമർദനത്തിന് പല തവണ അദ്ദേഹത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്.
ജനങ്ങളിൽ വിഭാഗീയത സൃഷ്ടിക്കാൻ ഒരുങ്ങുന്ന എല്ലാ മത വർഗീയ ശക്തികളോടും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ മുൻനിരയിലായിരുന്നു റസലെന്ന് മുഖ്യമന്ത്രി കുറിച്ചു. തൊഴിലാളി രംഗത്തെ റസലിന്റെ പ്രവർത്തനം തികച്ചും അനുകരണീയമായ മാതൃകയാണ്. കൂടാതെ അർബൻ ബാങ്കിന്റെ പ്രസിഡന്റ് എന്ന നിലയിൽ മികച്ച സഹകാരിയായും അംഗീകാരം നേടി. ജില്ലാ പഞ്ചായത്ത് അംഗമായി പ്രവർത്തിച്ച കാലത്ത് ജനങ്ങളുടെ ആവശ്യങ്ങളും ആകുലതകളും കണ്ടറിഞ്ഞ് ഇടപെടുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു.
ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങൾ പൂർത്തീകരിച്ച് സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഉണ്ടായത്. അസുഖ ബാധിതനെങ്കിലും ഉടൻ തന്നെ തിരിച്ച് വരാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് റസൽ പ്രിയപ്പെട്ടവരോട് പങ്ക് വെച്ചിരുന്നത്. ഈ വേർപാട് കോട്ടയത്തെ പാർട്ടിയെ സംബന്ധിച്ച് വലിയ നഷ്ടമാണ്. മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും പാർട്ടി ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും പറഞ്ഞു.