ന്യൂഡൽഹി : കീഴ്മേൽ മറിഞ്ഞൊരു പ്രതീക്ഷകളും തെരഞ്ഞെടുപ്പ് ഫലവും. ബിജെപിയുടെ മുന്നേറ്റത്തിന് പിന്നാലെ ഹരിയാന നിയമസഭയിൽ ബി.ജെ.പിയുടെ വിജയം കൃത്രിമമെന്ന് ആരോപിച്ചിരിക്കുകയാണ് കോൺഗ്രസ്. പല മണ്ഡലങ്ങളിൽനിന്നും പരാതികൾ വരുന്നുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം തീർത്തും അപ്രതീക്ഷിതമാണ്. അംഗീകരിക്കാനാകില്ല. വോട്ടിങ് മെഷീനെ കുറിച്ചും വോട്ടെണ്ണലുമായി ബന്ധപ്പെട്ടും പരാതികൾ ഉയരുന്നുണ്ട്. ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിച്ചെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
ന്യൂഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് കോൺഗ്രസ് നേതാക്കൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഇന്ത്യൻ നാഷനൽ ലോക്ദൾ രണ്ടു സീറ്റുകളിൽ ജയിച്ചു. ഹരിയാനയിൽ എക്സിറ്റുപോളുകളെല്ലാം പ്രവചിച്ചിരുന്നത് കോൺഗ്രസിന്റെ അനായാസ വിജയമായിരുന്നു. തുടർച്ചയായി രണ്ടു തവണ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം കോൺഗ്രസിന് ഭൂരിപക്ഷം നൽകുമെന്നായിരുന്നു പ്രവചനം.
യഥാർഥ്യത്തിന് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് ഫലം. ഹിസാർ, മഹേന്ദ്രഗഢ്, പാനിപ്പത്ത് എന്നീ ജില്ലകളിൽ കൃത്രിമം നടന്നതായി പ്രവർത്തകർ പരാതി അറിയിച്ചിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.
ആദ്യഘട്ട ഫലം പുറത്തുവന്നപ്പോൾ കൂറ്റൻ ലീഡ് നേടി മുന്നേറിയിരുന്ന കോൺഗ്രസ് പൊടുന്നനെയാണ് പിന്നാക്കം പോയത്. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്ത് ബി.ജെ.പി 50 സീറ്റുകളിൽ വിജയിക്കുകയോ, മുന്നേറുകയോ ചെയ്യുന്നുണ്ട്. കോൺഗ്രസ് സഖ്യം 35 സീറ്റുകളിലാണ് മുന്നേറുന്നത്.
സംസ്ഥാനത്ത് ആദ്യഘട്ടത്തിലെ ഫലസൂചനകളും ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു. എന്നാൽ, ഉച്ചയോടുകൂടിയാണ് കാര്യങ്ങൾ മാറിമറിയുന്നത്. ബി.ജെ.പി മാജിക് നമ്പർ കടക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.