ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 20 കോടി രൂപയുടെ കൊക്കെയ്ൻ രാജ്യത്തേക്ക് കടത്തിയതിന് രണ്ട് ബ്രസീലുകാരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു.
ഡിസംബർ 24 ന് സാവോപോളോയിൽ നിന്ന് എത്തിയ യുവതിയും യുവാവുമാണ് പിടിയിലായത്. സംശയം തോന്നി ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരോട് മയക്കുമരുന്ന് പദാർത്ഥങ്ങൾ അടങ്ങിയ ഗുളികകൾ കഴിച്ചതായി വിദേശികൾ സമ്മതിച്ചു. ഇരുവരെയും വിശദമായ പരിശോധനകൾക്കായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് എത്തിച്ച് വിഴുങ്ങിയ കാപ്സ്യൂളുകൾ പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു.
ദിവസങ്ങളോളം നീണ്ടുനിന്ന മെഡിക്കൽ എക്സ്ട്രാക്ഷൻ പ്രക്രിയക്കൊടുവിൽ യുവാവിൽ നിന്ന് 937 ഗ്രാം കൊക്കെയ്ൻ അടങ്ങിയ 105 ക്യാപ്സ്യൂളുകളും യുവതിയിൽ നിന്ന് 562 ഗ്രാം കൊക്കെയ്ൻ അടങ്ങിയ 58 ക്യാപ്സ്യൂളുകളും പുറത്തെടുത്തു. പിടികൂടിയ 1,399 ഗ്രാം മയക്കുമരുന്നിന്റെ വിപണി മൂല്യം ഏകദേശം 20.98 കോടി രൂപയോളം വരുമെന്ന് കസ്റ്റംസ് അറിയിച്ചു.