ഹൈദരാബാദ്: പ്രമുഖ വ്യവസായിയും ഹൈദരാബാദ് ആസ്ഥാനമായ വെൽജാൻ ഗ്രൂപ്പിന്റെ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടറുമായ വി.സി ജനാർദൻ റാവു കുത്തേറ്റ് മരിച്ചു. മകളുടെ മകനാണ് കൊലപാതകം നടത്തിയത്. സ്വന്തം വീടിനുള്ളിൽ വെച്ചായിരുന്നു ആക്രമണം. സ്വത്ത് വീതിക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൂടാതെ നിരവധി മുറിവുകളും ജനാർദൻ റാവുവിന്റെ ശരീരത്തിൽ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രത്രിയായിരുന്നു സംഭവം. പ്രതിയായ ആർ കീർത്തി തേജയെ (28) പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിൽ ഉപരിപഠനം പൂർത്തിയാക്കിയ ശേഷം അടുത്തിടെയാണ് കീർത്തി തേജ മടങ്ങിയിയെത്തിയത്. ഹൈദരാബാദ് നഗരത്തിൽ അമ്മയോടൊപ്പം താമസിക്കുന്ന ഇയാൾ കഴിഞ്ഞ ദിവസം രാത്രി സോമാജിഗുഡയിലുള്ള റാവുവിന്റെ വീട്ടിലെത്തി.അമ്മ ചായ എടുക്കാൻ പോയ സമയത്ത് റാവുവും പേരക്കുട്ടിയും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടാവുകയും തുടർന്ന് കത്തിയെടുത്ത് റാവുവിനെ കുത്തുകയുമായിരുന്നു.
കുട്ടിക്കാലം മുതൽ മുത്തച്ഛൻ തനിക്ക് എതിരായിരുന്നുവെന്നും തനിക്ക് സ്വത്ത് തരാൻ എതിർത്തിരുന്നുവെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കി. കൃത്യം തടയാൻ ശ്രമിച്ച തേജയുടെ അമ്മയ്ക്കും സാരമായ പരിക്കുകളുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.