തിരുവനന്തപുരം: പുനസംഘടിപ്പിച്ച 2024-27 വർഷത്തേക്കുള്ള കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാനായി ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിനെ ഐക്യകണ്ഡേന തിരഞ്ഞെടുത്തു. ചെയർമാൻ സ്ഥാനത്തേക്ക് ഡോ ഹുസൈൻ സഖാഫി ചുള്ളിക്കാടിനെ ഉമർ ഫൈസി മുക്കം നാമനിർദ്ദേശം ചെയ്തു. അഡ്വ മൊയ്തിൻ കുട്ടി പിന്താങ്ങി. ഡെപ്യുട്ടി സെക്രട്ടറി ബിന്ദു വി.ആർ റിട്ടേണിംഗ് ഓഫീസറായി തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. എക്സിക്യുട്ടീവ് ഓഫീസർ മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് ഐ.എ.സ് അദ്ധ്യക്ഷത വഹിച്ചു.
ശേഷം സംസ്ഥാന സ്പോർട്സ്, ന്യൂനപക്ഷ ക്ഷേമ, വഖ്ഫ്, ഹജ്ജ് തീർത്ഥാടന വകപ്പ് മന്ത്രി വി. അബ്ദുറഹ്മാന്റെ അദ്ധ്യക്ഷതയിൽ നടന്ന പുതിയ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രഥമ മീറ്റിംഗിൽ 2025 വർഷത്തെ ഹജ്ജ് ഒരുക്കങ്ങളെ വിലയിരുത്തി. മുൻവർഷത്തേക്കാൾ മികച്ച സേവനങ്ങൾ ഹാജിമാർക്ക് വേണ്ടി ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കുട്ടിച്ചേർത്തു.
കമ്മിറ്റി അംഗങ്ങളായ മുഹ്സിൻ എം എൽ.എ, മുഹമ്മദ് റാഫി പി.പി, അക്ബർ പി.ടി, അഷ്കർ കോറാട്, ജഅ്ഫർ ഓ.വി, ശംസുദ്ധീൻ അരിഞ്ഞിറ, നൂർ മുഹമ്മദ് നൂർഷാ കെ, അനസ് ഹാജി എം.എസ്, മുഹമ്മദ് സക്കീർ സാഹിബ്, ഹജ്ജ് അസി.സെക്രട്ടറി ജാഫർ കക്കൂത്ത്, എന്നിവർ സംബന്ധിച്ചു.