മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിവാദം കത്തിപ്പടരുകയാണ്. ഒരുപാട് നല്ലതും അല്ലാത്തതുമായ അഭിപ്രായങ്ങളും സൈബർ ആക്രമണങ്ങളടക്കം ചിത്രത്തിന്റെ ഭാഗമായ ആളുകൾക്ക് നേരിടേണ്ടി വരുന്നുണ്ട്.
ഇപ്പോഴിതാ വിമർശനങ്ങൾ തുടരുന്നതിനിടെ ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ പുറത്ത്. സിനിമയ്ക്ക് സെൻസർ ബോർഡ് നൽകിയത് ആകെ രണ്ട് കട്ടുകൾ ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം കുറച്ചതാണ് ഒന്നാമത്തേത്. രണ്ടാമത്തേതാകട്ടെ ദേശീയ പതാകയെ കുറിച്ചുള്ള പരാമർശത്തിലുമാണ് കട്ട് നൽകിയത്. ആർഎസ്എസ് നോമിനികളായ ബോർഡ് അംഗങ്ങൾ വേണ്ട രീതിയിൽ ഇടപെടൽ നടത്തിയില്ലെന്നു സംഘടനയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതിന്റെ ഇതിവൃത്തത്തെ പൂർണമായും മാറ്റാൻ കഴിയില്ലെന്നും അത് നിലനിൽക്കില്ലെന്നുമാണ് മറുവാദം.
സിനിമയുടെ സെൻസറുമായി ബന്ധപ്പെട്ട് ആർഎസ്എസ് നോമിനുകളുടെ ഇടപെടൽ പുനഃപരിശോധിക്കണമെന്നുള്ള ആവശ്യവും നിലനിൽക്കുന്നുണ്ട്. എന്നാൽ സിനിമയെ സിനിമയായി തന്നെ കണ്ടാൽ മതിയെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ നിലപാട്. ഇത് തന്നെയാണ് പാർട്ടിയുടെ നിലപാടെന്നുമാണ് മുൻകേന്ദ്രമന്ത്രി വി മുരളീധരനും പറയുന്നത്.