ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിംഗ് അന്തരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിൽ തുടരവെയാണ് അന്ത്യം. രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. തുടർന്ന് ആരോഗ്യനില വഷളാവുകയായിരുന്നു.
2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ് ഈ വർഷം ആദ്യം രാജ്യസഭയിൽ നിന്ന് വിരമിച്ചിരുന്നു. 1998 മുതൽ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും സിംഗ് സേവനമനുഷ്ഠിച്ചു. 2004 മെയ് 22 നും, 2009 മെയ് 22 നും പ്രധാനമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.
33 വർഷം മുമ്പ്, 1991 ലാണ് സിംഗ് രാജ്യസഭയിൽ തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. നാലുമാസം ഉപരിസഭയിൽ, ജൂണിൽ പിവി നരസിംഹറാവു സർക്കാരിൻ്റെ കീഴിൽ കേന്ദ്ര ധനമന്ത്രിയായി അദ്ദേഹം പ്രവർത്തിച്ചു. ഉറച്ച രാഷ്ട്രീയ നിലപാടുകൾക്ക് ഒപ്പം അക്കാദമിക് മികവും മൻമോഹൻ സിംഗിനെ കൂടുതൽ ഉയരങ്ങൾ കീഴടക്കുന്നതിന് സഹായിച്ചു. ബിഎയിലും എംഎയിലും പഞ്ചാബ് സർവ്വകലാശാലയിൽ ഒന്നാമതെത്തി. കേംബ്രിഡ്ജിലേക്ക് മാറി, ഒടുവിൽ ഓക്സ്ഫോർഡിൽ നിന്ന് ഡി ഫിൽ നേടി.
ഇന്ത്യയെ സ്വകാര്യവൽക്കരണം, ഉദാരവൽക്കരണം, ആഗോളവൽക്കരണം എന്നിവയിലേക്ക് നയിച്ചത് മൻമോഹൻ സിംഗ് ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും സിംഗിനെ പ്രശംസിച്ചിരുന്നു, സിംഗ് “വീൽ ചെയറിൽ പോലും ജോലി ചെയ്തു” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.പാർലമെൻ്റിലെ തൻ്റെ അവസാന പ്രസംഗത്തിൽ നോട്ട് നിരോധനത്തെ സിംഗ് വിമർശിച്ചിരുന്നു. ‘സംഘടിത കൊള്ള, നിയമവിധേയമാക്കിയ കൊള്ള’ എന്നാണ് അതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.