തൃശൂർ: കുന്നംകുളത്ത് നാലാം ക്ലാസുകാരനായ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് വൈദികനായ അധ്യാപകൻ. കഴിഞ്ഞ വ്യാഴാഴ്ച കുന്നംകുളം ആർത്താറ്റ് ഹോളി ക്രോസ് വിദ്യാലയത്തിലാണ് സംഭവം നടന്നത്. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാദർ ഫെബിൻ കൂത്തൂർ ആണ് കുട്ടിയെ ഉപദ്രവിച്ചത്. ചെവിയിൽ പിടിച്ച് നൂറ് മീറ്ററോളം കുട്ടിയെ വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ചതിന് ശേഷം വടികൊണ്ട് ദേഹമാസകലം തല്ലുകയും, കൈകളിൽ ബലമായി നുള്ളുകയും ചെയ്തു. വൈസ് പ്രിൻസിപ്പാളിന്റെ കൈയ്യിലുണ്ടായിരുന്ന വടി പൊട്ടുംവരെ കുട്ടിയെ മർദ്ധിച്ചെന്ന് മാതാപിതാക്കൾ പറഞ്ഞു. അവശനിലയിലായ കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. അധ്യാപകനെതിരെ ജുവനെയിൽ ജസ്റ്റിസ് ആക്ട് പ്രകാരം കുന്നംകുളം പൊലീസ് കേസെടുത്തു.