കല്പറ്റ: പാതിവിലക്ക് സ്കൂട്ടറും ലാപ്ടോപ്പുമടക്കമുള്ളവ നൽകുമെന്ന തരത്തിൽ തട്ടിപ്പ് നടത്തിയ കേസിൽ ഭാഗമായ അക്ഷയ കേന്ദ്രങ്ങളുടെ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇൻറർനെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് യൂണിയൻ രംഗത്ത്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളുടെ മുഴുവൻ വിശ്വാസ്യതയും ഇതിലൂടെ തകർന്നിരിക്കുകയാണ്. തൊഴിലുറപ്പ് പണിക്ക് പോകുന്ന സ്ത്രീകൾ മുതൽ ഉദ്യോഗസ്ഥർ വരെ സീഡ് (SEED) സൊസൈറ്റി നടത്തിയ തട്ടിപ്പിന് ഇരയായിട്ടുണ്ട്. തട്ടിപ്പ് കമ്പനികൾക്ക് പണം കൈമാറിയിട്ടുള്ളത് ഏതാനും അക്ഷയ കേന്ദ്രങ്ങൾ വഴിയാണ്.
അതിനാൽ അത്തരം അക്ഷയ കേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കി ഇതിൻറെ ഉടമകൾക്കെതിരെ നടപടിയെടുക്കണമെന്നും സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.അക്ഷയ കേന്ദ്രങ്ങൾ നടത്തിയ തട്ടിപ്പിന് മറുപടി പറയാൻ ഐടി മിഷൻ തയ്യാറാകണം. തട്ടിപ്പിന് കൂട്ടുനിന്ന മുഴുവൻ അക്ഷയ കേന്ദ്രങ്ങൾക്ക് മുന്നിലും തട്ടിപ്പിന് വിധേയരായ വ്യക്തികൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് സംസ്ഥാന വ്യാപകമായി ഐഡിപിഡബ്ള്യുഎ പിന്തുണ നൽകും. കൂടാതെ ഇരകൾക്ക് പണം മടക്കി കിട്ടുന്നതിന് സംസ്ഥാനത്ത് ഹെൽപ്ഡെസ്ക് തുടങ്ങണമെന്നും കൽപറ്റയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റുയേഷ് കോഴിശ്ശേരി പറഞ്ഞു.