ഡല്‍ഹി:മലപ്പുറം മുന്‍ എസ്പി സുജിത് ദാസുള്‍പ്പെടെയുള്ളവര്‍ക്കെതിരായ പീഡന പരാതിയില്‍ വീട്ടമ്മയുടെ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി സുപ്രീം കോടതി. ആസൂത്രിത കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശ്വാസ്യത തകര്‍ക്കാന്‍ വ്യാജ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടാറാണ്ടെന്ന് ജസ്റ്റിസുമാരായ ദീപങ്കര്‍ ദത്ത, മന്മോഹന് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. 2022ലെ പരാതിയില്‍ എന്തുകൊണ്ടാണ് കേസെടുക്കാന്‍ വൈകിയതെന്ന് സര്‍ക്കാരിനോടും കോടതി ചോദിച്ചു. ഹര്‍ജിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസയച്ചു. ആരോപണ വിധേയരായ മുന്‍ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, സി ഐ വിനോദ് എന്നിവര്‍ക്കാണ് നോട്ടീസ്. പരാതിയില്‍ കേസെടുക്കാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് വീട്ടമ്മ സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം, സസ്പെന്ഷന് പിന്‍വലിച്ചതിന് പിന്നാലെ എസ്പി സുജിത് ദാസിനെ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ എസ്പിയായി നിയമിച്ചിരുന്നു. എഡിജിപി എം ആര് അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും ഫോണിലൂടെ വിമര്‍ശിച്ചതിന് സസ്പെന്‍ഷനിലായ സുജിത്ദാസിനെ അന്വേഷണം തീരും മുന്‍പാണ് തിരിച്ചെടുത്തത്. സസ്പെന്ഷന് ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി തല റിവ്യൂ കമ്മിറ്റി ശുപാര്‍ശ നല്‍കിയത്.