തിരുവനന്തപുരം: ശശി തരൂർ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖം വിവാദമായതോടെ അതിനോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . ശശി തരൂരിന്റെ വിവാദ അഭിമുഖം അദ്ദേഹം രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് നല്‍കിയതാണെന്നാണ് മനസ്സിലാക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .
ഐക്യരാഷ്ട്രസഭയില്‍ നിന്നും വിട്ടു വന്ന സമയത്ത് തരൂരിനോട്, അന്ന് കെപിസിസി പ്രസിഡന്റായിരുന്ന താന്‍ പാര്‍ട്ടിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു എന്നത് സത്യമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ശശി തരൂര്‍ പാര്‍ട്ടിക്ക് അനിവാര്യനായതു കൊണ്ടാണല്ലോ, കോണ്‍ഗ്രസ് അദ്ദേഹത്തെ നാലു തവണ എംപിയാക്കിയതും പിന്നീട് കേന്ദ്രമന്ത്രിയാക്കിയതും . പത്തു വര്‍ഷമായി കോണ്‍ഗ്രസിന് ലഭിക്കുന്ന നാല് സ്ഥിരം സമിതി അധ്യക്ഷ പദവിയില്‍ ഒന്ന് നല്കുന്നതുമെല്ലാം അതുകൊണ്ടാണല്ലോ എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കൂടാതെ തരൂരുമായി ബന്ധപ്പെട്ട് വിവാദത്തിനൊന്നും താനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.