സ്ത്രീകളുടെ ശരീരഘടനയെ മോശമായി പരാമർശിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതും കുറ്റകരമെന്ന് ഹൈക്കോടതി. ഇത്തരം പരാമർശങ്ങൾ ലൈംഗിക അതിക്രമ പരിധിയിൽപ്പെടുമെന്ന് ഹൈക്കോടതി നീരിക്ഷിച്ചു. സഹപ്രവർത്തകയുടെ പരാതിയിൽ 2017 ൽ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ ഹർജി കോടതി തള്ളി. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹര്‍ജി തള്ളിയത്.
കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന ആര് രാമചന്ദ്രന് നായരാണ് ഹര്ജിക്കാരന്. സഹപ്രവർത്തകയുടെ ശരീരഘടനയെ പുകഴ്ത്തുകയും ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്ന പരാതിയിലായിരുന്നു കേസ്. രാമചന്ദ്രൻനായർക്കെതിരെ യുവതി കെഎസ്ഇബി വിജിലൻസിനും മേലധികാരികൾക്കും പരാതി നൽകിയിട്ടും മോശമായ പെരുമാറ്റം തുടരുകയും സംഭവത്തിൽ നടപടി ഉണ്ടാകാത്തതിനാലുമാണ് പൊലീസിനെ സമീപിച്ചത്. സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചു, പിന്തുടർന്ന് ശല്യപ്പെടുത്തൽ എന്നതടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.