ഗുരുവായൂർ: പാലക്കാടും ചേലക്കരയും വയനാടും കോൺഗ്രസ് നേടാൻ പോകുന്നത് വമ്പിച്ച വിജയമെന്ന് രമേശ് ചെന്നിത്തല. പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തലിനെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് പി.സരിൻ ഇടഞ്ഞത്.
സ്ഥാനങ്ങൾ കിട്ടാത്തതിൻ്റെ പേരിൽ പ്രതിഷേധിക്കുകയാണെങ്കിൽ കോൺഗ്രസിൽ ആദ്യം പ്രതിഷേധിക്കേണ്ടത് താനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഞാൻ എല്ലാവർക്കും മാതൃകയാണ്. ചാണ്ടി ഉമ്മൻ വിട്ടു നിൽക്കുന്നത് തിരക്കു കൊണ്ടാകാം. ചിലർ സ്വതന്ത്രരായി വരുന്നതുകൊണ്ട് പാർട്ടി കുത്തഴിഞ്ഞെന്ന് പറയാനാവില്ല. സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സ്വതന്ത്രരായി വരുന്നത് ശരിയായ നടപടിയല്ല. എൻ.കെ. സുധീർ ഡി.എം.കെ സ്ഥാനാർഥിയാകുമെന്ന് രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു.
സ്ഥാനാർഥിത്വം ലഭിക്കാത്തവർ സ്വതന്ത്രരായി മുമ്പും രംഗത്തുവന്നിട്ടുണ്ട്. സരിൻ പാർട്ടിയിലെത്തിയിട്ട് കുറച്ച് വർഷങ്ങളേ ആയിട്ടുള്ളൂ. താൻ തന്നെ മുൻകൈയെടുത്താണ് ഒറ്റപ്പാലം സീറ്റ് നൽകിയത്. പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ലാത്ത നിരവധി പ്രവർത്തകർ കോൺഗ്രസിലുണ്ട്. – രമേശ് ചെന്നിത്തല പറഞ്ഞു
പി.സരിൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തി പാർട്ടി തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പുനഃപരിശോധനക്കുള്ള സാധ്യത പാർട്ടി പൂർണമായും തള്ളിയതോടെയാണ് സരിൻ ഇടതുപാളയം ലക്ഷ്യമിട്ടത്.