കൊച്ചി: കൊച്ചിയിലെ സ്പായിൽ അനാശാസ്യം നടത്തിയതിനെ തുടർന്ന് 12 അംഗ സംഘം പൊലീസ് പിടിയിൽ. എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങിയ സംഘത്തെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കലാഭവൻ റോഡിലുള്ള സ്പായിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ‘മോക്ഷ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്പായുടെ മറവിലാണ് ലൈംഗിക വ്യാപാരമാണ് നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി. സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് ഓൺലൈനിലൂടെയായിരുന്നു. ഇതിന്റെ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച ശേഷമാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രവീൺ ഉൾപ്പെടെയുള്ളവർക്ക് എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം, കൊച്ചിയില്‍ നക്ഷത്ര വേശ്യാലയം നടത്തിയ സംഭവത്തിൽ പൊലീസുകാര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. നഗരത്തിലെ രണ്ട് പൊലീസുകാരെയാണ് കടവന്ത്ര പൊലീസ് ഇതെ തുടർന്ന് പിടികൂടിയത്. കൊച്ചി സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ രമേഷ്, പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ ബ്രിജേഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബറിൽ നഗരത്തില്‍ കര്‍ഷക റോഡിലെ സ്വകാര്യ ലോഡ്ജില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കൊല്ലം സ്വദേശിനിയായ രശ്മി, ആലപ്പുഴ സ്വദേശി വിമൽ, ഇവരുടെ സഹായി മാർട്ടിൻ എന്നിവർ അറസ്റ്റിലാകുകയും ചെയ്തു. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് പൊലീസുകാര്‍ അറസ്റ്റിലാകുന്നത്. ഈ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പിനുളള സഹായം നൽകിയിരുന്നത് അറസ്റ്റിലായ പൊലീസുകാരാണെന്നാണ് പൊലീസ് ഭാഷ്യം. സാമ്പത്തിക ഇടപാടുകൾക്കുള്ള തെളിവ് ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.