പാലക്കാട്: മകന്റെ സുഹൃത്തായ 14കാരനെ വീട്ടമ്മ തട്ടിക്കൊണ്ടു പോയതായി പരാതി. ആലത്തൂരിലാണ് സംഭവം. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരൻ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്താത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. ആലത്തൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്ത് വച്ച് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്.
കുട്ടിയുടെ വീട്ടുകാരുടെ നൽകിയ പരാതിയെ തുടർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വീട്ടമ്മക്കെതിരെ കേസെടുത്തത്.ഇന്ന് പരീക്ഷ കഴിഞ്ഞ ശേഷം യുവതിക്ക് അടുത്തെത്തിയ ബാലനാണ് എങ്ങോട്ടേക്കെങ്കിലും പോകാമെന്ന് പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. അതെസമയം കുട്ടി പ്രായപൂർത്തിയാകാത്തതിനാലാണ് യുവതി പ്രതിയായത്. നാടുവിട്ട് പോയ ഇരുവരേയും പാലക്കാട് നിന്ന് എറണാകുളത്ത് എത്തിയപ്പോഴേക്കും പൊലീസ് പിടികൂടുകയായിരുന്നു. പിന്നീട് പാലക്കാടേക്ക് തിരിച്ചെത്തിച്ചു. കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടുയച്ചു. ഭർത്താവുമായി അകന്നുകഴിയുന്ന യുവതിക്കെതിരെ ആവശ്യമെങ്കിൽ പോക്സോ നിയമ പ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.