തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് ആളുകൾ മരിച്ച സംഭവത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഇന്ന് ക്ഷേത്രം സന്ദർശിക്കും. ക്ഷേത്രത്തിലുണ്ടായത് അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണെന്നും സുരക്ഷാ പിഴവുകളുണ്ടായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരുടെ ബന്ധുക്കളെയും ആശുപത്രിയിൽ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദർശിക്കും. തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ ആറ് പേർ മരണപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു . തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് ഇന്നലെ വൈകിട്ടോടെയാണ് ദുരന്തമുണ്ടായത്.
പരിക്കേറ്റവരെ സമീപത്തെ റൂയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുണ്ഠ ഏകാദശി കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകള്‍ ഉന്തിത്തള്ളി കയറിയതുമൂലം തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് അപകടമുണ്ടായത്.