പത്തനംതിട്ട: പത്തനംതിട്ടയിൽ പൊലീസ് യാത്രക്കാരെ മർദിച്ച സംഭവത്തിൽ എസ് ഐ എസ്. ജിനുവിനും 2 പൊലീസുകാർക്കും സസ്പെൻഷൻ. ഡിഐജി അജിതബീഗമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. കൂടാതെ എസ്പി ഓഫീസിലേക്ക് പത്തനംതിട്ട എസ് ഐ എസ് ജിനുവിനെ സ്ഥലംമാറ്റിയിരുന്നു.
പത്തനംത്തിട്ട അബാൻ ജംഗ്ഷനിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വിവാഹം അനുബന്ധിച്ച ചടങ്ങിന് പോയി മടങ്ങിവന്ന കോട്ടയം സ്വദേശികൾ വിശ്രമത്തിനായി വാഹനം വഴിയരികിൽ നിർത്തി. വാഹനത്തിൽ ഉണ്ടായിരുന്നത് 20 അംഗ സംഘമാണ്. ഇതിൽ കുറച്ചുപേർ പുറത്തിറങ്ങി നിൽക്കുമ്പോഴാണ് പത്തനംതിട്ട എസ്ഐയും സംഘവും സ്ഥലത്ത് എത്തി ലാത്തിച്ചാർജ് നടത്തിയത്.
എസ് ഐ ജിനു അടക്കമുള്ള പൊലീസ് സംഘമാണ് റോഡിൽ നിന്നവരെ ആകാരണമായി മർദ്ദിച്ചത്. മുണ്ടക്കയം സ്വദേശി ശ്രീജിത്ത്, ഭാര്യ സിത്താര, ബന്ധു ഷിജിൻ എന്നിവർക്ക് മര്‍ദനത്തില്‍ പരിക്കേറ്റു. വാഹനത്തിന് പുറത്ത് നിന്ന മറ്റുള്ളവർക്കും അടി കിട്ടി. അതിക്രമം നടത്തിയ ശേഷം പൊലീസ് സംഘം വളരെ വേഗം സ്ഥലം വിട്ടു. പരിക്ക് പറ്റിയവർ പിന്നീട് സ്വന്തം വാഹനത്തിലാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്.