അനീഷ എം എ: സബ് എഡിറ്റർ
പാലക്കാട്: കാരാട്ട് കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചിട്ടി തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി ശ്രീജിത്താണ് പിടിയിലായത്. മറ്റു രണ്ടു പ്രതികളായ മുബഷിര്‍, സന്തോഷ് എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് മലപ്പുറത്ത് നിന്നാണ് പ്രതി ശ്രീജിത്തിനെ പിടികൂടിയത്.
പാലക്കാട് മഞ്ഞക്കുളം പള്ളിക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന കാരാട്ട് കുറീസ് ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ചിരുന്നു. ഈ തുക തിരിച്ചു ലഭിച്ചില്ലെന്നാരോപിച്ച് നൂറിലധികം പരാതികളാണ് പൊലീസിന് ലഭിച്ചത്. പരാതിയെ തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടി പ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് സ്ഥാപനത്തില്‍ റെയ്ഡ് നടത്തി പൊലീസ് രേഖകളും മറ്റും പിടിച്ചെടുത്തിരുന്നു.